മിഞ്ചി മൈലാഞ്ചി കുപ്പിവള


ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വീട്ടിൽ പുതുതായി കാറു വാങ്ങിയതോടെ ഉണ്ടായ ഒരു പ്രധാന മാറ്റം, തീർത്ഥാടന യാത്രകളുടെ എണ്ണത്തിൽ ഉണ്ടായ കുതിച്ചു ചാട്ടമാണ്. ദീർഘദൂര യാത്രകൾ നടത്തുന്നതിന് കാറ് സൗകര്യപ്രദമായ ഒരു ഉപാധിയാണെന്നതായിരുന്നു ഇതിനുള്ള കാരണം. കൂടാതെ, പല അമ്പലങ്ങളിലും നട തുറക്കുന്നതിനു മുന്നെ തന്നെ എത്തി ചേരുന്നതിനും കാറ് വന്നതോടെ എളുപ്പം ആയി. ദൈവദർശനത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കുക എന്ന ചടങ്ങും ഇതോടെ ഒഴിവായി കിട്ടി(പ്രണയവും ഈ  പറഞ്ഞ കാര്യങ്ങളും തമ്മിൽ എന്തു ബന്ധം എന്ന് ചിലരെങ്കിലും വിചാരിക്കുന്നുണ്ടായിരിക്കും. Wait..ഞാൻ കാര്യത്തിലേക്ക് കടക്കുന്നതേ ഉള്ളു). ഇനി എന്റെ വീട്ടിലെ 'ആത്മീയ' അന്തരീക്ഷത്തെ പറ്റി ചെറിയ ഒരു വിവരണം തരാം.

ഞാൻ: atheist എന്നു സ്വയം വിശേഷിപ്പിക്കുന്നു. അമ്പല സന്ദർശനങ്ങളോടെ വലിയ താല്പര്യം ഇല്ല. ഇനിയിപ്പോൾ അമ്പലത്തിൽ പോകുകയാണെങ്കിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത് അമ്പലങ്ങളുടെ architecture ഉം സെറ്റുസാരിയുടുത്ത ശാലീന സുന്ദരികളേയുമാണ്. 

അമ്മ:ഭക്തിയുടെ കാര്യത്തിൽ എല്ലായ്പ്പോഴും 'ഓവറാക്കി ചളമാക്കുക' എന്ന പോളിസി പിന്തുടരുന്നു. ഇടയ്ക്കിടെ ഭക്തിയുടെ spike കൾ ഉണ്ടാകും.ആ കാലഘട്ടങ്ങളിൽ എല്ലാം പക്ക വെജിറ്റേറിയൻ ആകും.

അച്ഛൻ & ഏട്ടൻ: ഭക്തിപരമായി ന്യൂട്രൽ & ഫ്ലെക്സിബിൾ

ഈയൊരു സാഹചര്യത്തിൽ അമ്പലങ്ങളിൽ പോകേണ്ട എന്ന absolute opinion ഉള്ളത് ഞാൻ മാത്രം. അതുകൊണ്ട് തന്നെ എന്റെ opinion നെ തള്ളിക്കളയാറാണ് പതിവ്.ഏട്ടന് തനെ പ്രൊഫെഷനോട് ഉള്ള ഡെഡിക്കേഷൻ കാരണം ജോലി ഒഴിവാക്കി അമ്പലസന്ദർശനം നടത്തുന്നതിനോട് തീരേ മതിപ്പില്ലായിരുന്നു. അങ്ങനെ വരുമ്പോൾ, ഞാൻ അച്ചനമ്മമാരെ തീർത്ഥാടനങ്ങളിൽ അനുഗമിയ്ക്കുക എന്നത് അനിവാര്യമായി തീർന്നു. അച്ഛനോ അമ്മയ്ക്കോ ഡ്രൈവിങ്ങ് അറിയില്ല എന്നതായിരുന്നു അതിനു കാരണം. എന്നെ സംബന്ധിച്ച് ഈ തീർത്ഥാടനങ്ങൾ കേവലം യാത്രകൾ മാത്രം ആയിരുന്നു. ഡ്രൈവിങ്ങ് വളരെയേറെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഞാൻ ആ യാത്രകളെ എല്ലാം നന്നായി ആസ്വദിച്ചിരുന്നു.

മേൽ പറഞ്ഞ രീതിയിൽ ഉള്ള ഒരു ഗുരുവായൂർ യാത്രക്കിടയിലെ ഒരു സംഭവം ആണ് ഞാൻ ഈ പോസ്റ്റിൽ പരാമർശിക്കാൻ പോകുന്നത്. പുലർച്ചെ മൂന്നു മണിയ്ക്ക് തന്നെ ഗുരുവായൂർ എത്തിയെങ്കിലും അവിടെ അപ്പോൾ തന്നെ ദർശനത്തിനായി വലിയ ഒരു ക്യൂ ഉണ്ടായിരുന്നു.വളഞ്ഞും പുളഞ്ഞും ഒക്കെ ഉള്ള ആ ക്യൂ-നെ മൊത്തം നീളം ഒരു പക്ഷെ കിലോമീറ്ററുകൾ ഉണ്ടാകും. ക്യൂ കണ്ടപ്പോൾ തന്നെ എന്റെ ആത്മഗതം: highly over rated ദൈവം. കുരുത്തക്കേട് പറയല്ലെടാ എന്നും പറഞ്ഞ് അമ്മയുടെ വക ഒടുക്കത്തെ ഒരു നുള്ളൽ. അതോടു കൂടി ക്യൂ-ൽ നിൽക്കുന്നില്ല എന്ന് ഞാൻ വ്യക്തമായി പ്രഖ്യാപിച്ചു. അത്യാവശ്യം sight seeing ഒക്കെ നടത്തി ഞാൻ കാറിലേക്ക് മടങ്ങി. പാട്ടും വെച്ച് ac യും ഓൺ ചെയ്ത് കുറച്ചു നേരം കിടന്നപ്പോഴേയ്ക്കും തന്നെ ഞാൻ നല്ല ഉറക്കം ആയി. ഫോണിന്റെ നിർത്താതെയുള്ള ചിലയ്ക്കലാണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. നേരം 5.30 am. പാത്തുമ്മയാണ്. പാത്തുമ്മ എന്നും വളരെ നേരത്തെ തന്നെ എണീയ്ക്കും. പ്രഭാത പ്രാർത്ഥനയ്ക്കും (നോട്ട് ദി പോയന്റ്) പഠനാവശ്യങ്ങൾക്കും വേണ്ടിയാണ് ഹോസ്റ്റലിൽ നിൽക്കുകയായിട്ടു പോലും ഇത്രയും നേരത്തെ തന്നെ എഴുന്നേൽക്കുന്നത്(എന്തു നല്ല കുട്ടി..!!). ഗുരുവായൂരിൽ പോകുന്ന വിവരം ഞാൻ അവളോട് നേരത്തെ തന്നെ പറഞ്ഞിരുന്നതു കൊണ്ടാണ് അത്രയും നേരത്തെ തന്നെ  അവളെന്നെ വിളിച്ചത്. അല്ലെങ്കിൽ പതിവു wake-up call ഒരു ഏഴു മണിയ്ക്കാണ്. 
"ഹലോ.....എന്താ മോളെ ഉറക്കമൊന്നും ഇല്ലേ?"
ഉറക്കപ്പിച്ചിൽ ഞാൻ പറഞ്ഞു.
"എന്തേ ഗുരുവായൂർക്ക് പോയില്ലേ..?ഞാൻ വിചാരിച്ചു നീ അമ്പലത്തിനുള്ളിൽ ആയിരിക്കുമെന്ന്.." പാത്തുമ്മ അല്പം ഒരു വിശ്വാസക്കുറവോടെ ചോദിച്ചു. ഒടുക്കത്തെ തിരക്കാണെന്നും, ഞാൻ കാറിൽ കിടന്നുറങ്ങുകയാണെന്നും ഞാൻ പാത്തുമ്മയെ ധരിപ്പിച്ചു. 
"പ്രാർത്ഥിക്കുന്നില്ലെങ്കിൽ വേണ്ട, വായിൽ നോക്കാനുള്ള സുവർണ്ണാവസരം ഇങ്ങനെ മിസ്സാക്കണോ?" പാത്തുമ്മയുടെ ചോദ്യം.
ആ ചോദ്യത്തിന് അവൾ പ്രതീക്ഷിക്കുന്ന മറുപടി എന്തെന്ന് എനിയ്ക്ക് നന്നായി അറിയാമായിരുന്നു. 
വളരെ ഡിപ്ലോമാറ്റിക്ക് ആയി ആ ചോദ്യത്തിനു ഞാൻ മറുപടി കൊടുത്തപ്പോഴെയ്ക്കും പാത്തുമ്മാന്റെ വക അടുത്ത ചോദ്യം.
"ഗുരുവായൂര്ന്ന് നീ എനിയ്ക്കെന്താ കൊണ്ടു വരുന്നേ..?"

എന്തു കൊണ്ട് വരാൻ....?

"ഇവിടെ നിന്ന് പ്രസാദവും പായസവും ഒക്കെ കിട്ടും..അതാണെങ്കിൽ ഇന്റുട്ടി കഴിക്കുകയും ഇല്ല. " ഉത്തരം കേട്ടമാത്രയിൽ പാത്തുമ്മ ഫോൺ കട്ട് ചെയ്തു. 
തൊട്ടാവാടി..!! 

ഞാൻ മനസ്സിൽ കരുതി.
എതിനാണ് അവൾ 'വാടിയത്' എന്നു യാതൊരു ഐഡിയയും കിട്ടാത്തതുകൊണ്ട് ഞാൻ ഉടൻ തന്നെ തിരിച്ചു വിളിച്ചു.
പതിവു പോലെ ഒന്നാമത്തെയും രണ്ടാമത്തെയും കോൾ അവൾ കട്ട് ചെയ്തു. മൂന്നാമത്തെ കോൾ അറ്റെൻഡ് ചെയ്തെങ്കിലും മൗനം ആയിരുന്നു മറുപടി.
"ഇവിടെ നിന്ന് എന്തു കൊണ്ടു വരാനാ...ബലൂണും കളികോപ്പുകളും ഒക്കെ ഉണ്ട്, അതു വേണോ?" ഞാൻ എന്റെ നിസ്സഹായ അവസ്ഥ വ്യക്തമാക്കി.
" നീ എന്നോട് മിണ്ടണ്ട...ആ കടകളിൽ ഒക്കെ ബലൂണും കളിക്കോപ്പുകളും അല്ലാതെ വേറെയും പല സാധനങ്ങളും കിട്ടും. എന്തേ, നീ ഇതു വരെ അതൊന്നും കണ്ടിട്ടില്ലേ?"

സത്യം പറഞ്ഞാൽ ആ വക സാധനങ്ങളെയൊന്നും ഞാൻ ആ കാലം വരെ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. അതൊന്നും വാങ്ങിക്കൊടുക്കാൻ ആരും ഇല്ല എന്നതു തന്നെ ആയിരുന്നു പ്രധാന കാരണം. പെങ്ങൾമാരില്ലെങ്കിൽ ഇങ്ങനെ ചില മൈനസ് പോയന്റുകൾ ഉണ്ട്!. 
"മാലയും വളയും വാങ്ങാനോ???" ഞാൻ, അവളുദ്ദേശിച്ചത് അതാകരുതേ എന്ന പ്രാർത്ഥനയോടെ ചോദിച്ചു.

"അതു തന്നെ..അപ്പോൾ വിവരം വെച്ചു വരുന്നുണ്ട്" പാത്തുമ്മ പറഞ്ഞു. 
"ഏതായാലും നീ മാലയും വളയും വാങ്ങി കഷ്ടപ്പെടേണ്ട, എനിയ്ക്ക് ഒരു കുഞ്ഞു സാധനം വാങ്ങിയാൽ മതി"

ഹാവൂ സമാധാനം..ഞാൻ സമാധാനിയ്ക്കാൻ ശ്രമിച്ചു.
"നീ എനിയ്ക്ക് രണ്ട് മിഞ്ചി വാങ്ങി തരുവോ ..." പാത്തുമ്മ ഡിമാൻഡ് മുന്നോട്ട് വച്ചു.

മിഞ്ചി..?????????

അത്രയും കാലത്തിനിടെ ഞാൻ ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു വാക്കു കേൾക്കുന്നത്. മാല, വള, കമ്മൽ, പൊട്ട്, ചാന്ത്..അത്രയും മാത്രം ആയിരുന്നു എന്റെ ഡാറ്റാബേസിൽ അതു വരെ ഉണ്ടായിരുന്ന എൻട്രീസ്.

"അതെന്താ സാധനം? ഞാൻ ആദ്യായിട്ട് കേൾക്കുകയാ..പിന്നെ എങ്ങനെയാ വാങ്ങുക..?"

"ഇങ്ങനെയൊക്കെ തന്നെയാ ഓരോ കാര്യങ്ങൾ അറിയുന്നതും പഠിയ്ക്കുന്നതും" പാത്തുമ്മ ഞൊടിഞ്ഞു.
പിന്നേ ഇതല്ലേ യൂണിവേർസിറ്റി എക്സാമിനു 15 മാർക്കിന്റെ എസ്സേ..! ഞാൻ മനസ്സിൽ കരുതി.
"എന്നെ നാണം കെടുത്തിയേ നീ അടങ്ങൂ അല്ലേ..?"
"ഓ ഇതങ്ങനെ നാണം കെടുത്തുന്ന സാധനം ഒന്നും അല്ല.നീ പറ്റുമെങ്കിൽ വാങ്ങ്. ഇല്ലെങ്കിൽ എനിയ്ക്ക് ഒന്നും വേണ്ട. bye..." ചിരിച്ചു കൊണ്ട് ഇത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു. അവൾ പറഞ്ഞതിനെ മനുഷ്യന്മാർക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് തർജ്ജമ ചെയ്താൽ ഇങ്ങനെ വായിക്കാം- "എന്നോട് ഇഷ്ടമുണ്ടെങ്കിൽ നീ അതു വാങ്ങി താ. നീ മിഞ്ചി വാങ്ങിയിട്ടില്ലെങ്കിൽ അതിന്റെ അർത്ഥം നിനക്കെന്നോട് ഒട്ടും ഇഷ്ടമില്ല"

ആണുങ്ങളെ പൊട്ടൻ കളിപ്പിക്കുക എന്നത് പെണ്ണുങ്ങളുടെ ജന്മാവകാശമാണോ?? എന്റെ മനസ്സിൽ ന്യായമായ ഒരു സംശയം ഉദിച്ചു.
 അച്ഛനും അമ്മയും ക്ഷേത്ര ദർശനം കഴിഞ്ഞ് വരുന്നതിനു മുൻപായി "Mission Minji" തീർക്കാം എന്ന ഉദ്ദേശത്തോടെ ഞാൻ ഉറക്കവും പാട്ടുകേൾക്കലും എല്ലാം മതിയാക്കി കാറിൽ നിന്നിറങ്ങി നടത്തം ആരംഭിച്ചു. മിഞ്ചി എന്താണെന്ന് അറിയാൻ എന്റെ ഏതെങ്കിലും ഒക്കെ പെൺസുഹൃത്തുകളെ വിളിച്ചാൽ മതി പക്ഷെ നേരം 6 മണി പോലും ആയിട്ടില്ല. അതി രാവിലെ തന്നെ ഇങ്ങനെ ഒരു കാര്യം ചോദിയ്ക്കാൻ വേണ്ടി അവരെ വിളിച്ചു ശല്യപ്പെടുത്താൻ ഒരു മടി. ആ മടിയുടെ threshold മറികടക്കാൻ അധികം നേരം വേണ്ടി വന്നില്ല. അനുവിന്റെ നമ്പർ എടുത്ത് ഡയൽ ചെയ്യാൻ എനിയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല്. ഫോൺ full ring ചെയ്തു കട്ടാകും എന്ന് എനിയ്ക്ക് തോന്നിയ അവസരത്തിൽ അവൾ ഫോൺ എടുത്തു. എന്റെ ചോദ്യം അവതരിപ്പിക്കുന്നതിനു മുൻപ് തന്നെ അവൾ പറഞ്ഞു "നിനക്കെന്താ ഉറക്കവും ഇല്ലേ ചെക്കാ..പോയി കിടന്നുറങ്ങ്" അതു പറഞ്ഞതും അവൾ ഫോൺ കട്ട് ചെയ്തു. ഭാഗ്യം, തെറിയൊന്നും പറഞ്ഞില്ലല്ലോ. 'ശശി' ആയി നിൽക്കുന്ന അവസ്ഥയിലും ഞാൻ ആശ്വസിച്ചു.

 വേറെ ഓപ്ഷനുകൾ ഒന്നും ഇല്ലാത്തതിനാൽ ഞാൻ ഏറ്റവും തിരക്കു കുറഞ്ഞ കടയും അന്വേശിച്ച് നടത്തം ആരംഭിച്ചു. മുല്ലപ്പൂവിന്റെ മണം, കളിപ്പാട്ടങ്ങൾക്കു വേണ്ടി വാശിപിടിക്കുന്ന കുട്ടികളുടെ കൊഞ്ചൽ..ഞാൻ ആ അന്തരീക്ഷത്തെ വല്ലാതെ ഇഷ്ടപ്പെട്ടു. സെറ്റു സാരിയും ഉടുത്ത് മുല്ലപ്പൂ ചൂടിയ ശാലീന സുന്ദരികളെ കണ്ടില്ലെന്നു നടിക്കുന്നത് തികച്ചും ആയാസകരമായ ഒരു കാര്യം ആയിരുന്നു.
കടകളിൽ തൂക്കിയിട്ടിരുന്ന കളിപ്പാട്ടങ്ങൾ ബാല്യകാലത്തിന്റെ തെളിച്ചമില്ലാത്ത ഓർമ്മകളെ മനസ്സിലേക്ക് കൊണ്ടുവന്നു.
പൊതുവെ അധികം ആളില്ലാത്ത ഒരു ഷോപ്പിൽ കയറി ഞാൻ കളിപ്പാട്ടങ്ങൾ ഒക്കെ എടുത്തു നോക്കാൻ ആരംഭിച്ചു.നിന്നു പരുങ്ങുന്നതു കണ്ടിട്ടാവണം, കടക്കാരൻ എന്താ വേണ്ടതെന്നു ചോദിച്ചു.
ജാഡ കൈവെടിയാതെ ഞാൻ ചോദിച്ചു.
"ചേട്ടാ ഒരു  'മഞ്ച' തരൂ"
കടക്കാരൻ എന്നെ അന്തം വിട്ട് നോക്കി.
അയാളുടെ മുഖഭാവം കണ്ടാൽ തോന്നും ഞാൻ അയാളുടെ പെങ്ങളെ എനിയ്ക്ക് കെട്ടിച്ചു തരുമോ എന്നാ ചോദിച്ചതെന്ന്.
ഞാൻ വീണ്ടും ചോദിച്ചു "മഞ്ച ഇല്ലേ? "
"വല്ല ഫർണിച്ചർ കടയിലും ചെന്ന് ചോദിച്ചു നോക്ക്"
കടക്കാരന്റെ പരുഷമായ മറുപടി. മിഞ്ചി മാറി മഞ്ച ആയ വിവരം ഞാൻ അപ്പോഴും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാൻ ദയനീയമായി കടക്കാരനെ നോക്കി. സൂചി കുത്തി കാറ്റൊഴിച്ച ബലൂണിനെ പോലെ എന്റെ ജാഡയൊക്കെ എങ്ങോ പോയി മറഞ്ഞു. അതുകണ്ടിട്ടാവണം അയാൾ ചോദിച്ചു
മിഞ്ചി ആണോ?
യുറേക്കാ....."അതു തന്നെ...!!!"
സാധനം എന്താണെന്ന് കണ്ടപ്പോൾ എനിയ്ക്ക് സത്യത്തിൽ പുച്ഛമാണ് തോന്നിയത്. ഇതാണോ സാധനം? "ഇതു മോതിരമല്ലേ ചേട്ടാ..?"
"മോതിരം ഒക്കെ തന്നെ പക്ഷെ ഇടുന്നത് കാൽ വിരലിലാണെന്ന് മാത്രം" ആ മറുപടിയിൽ ആവശ്യത്തിൽ ഏറെ പരിഹാസം ഉണ്ടായിരുന്നു. 
മിഞ്ചികൾ തിരഞ്ഞെടുക്കാൻ എനിയ്ക്ക് അധികം നേരം വേണ്ടി വന്നില്ല കാരണം എല്ലാം എനിയ്ക്ക് ഒരേ പോലെ ആയിരുന്നു തോന്നിയത്. കടക്കാരന്റെ സഹായത്തോടെ എന്തായാലും ഞാൻ രണ്ട് ചൈനീസ് മിഞ്ചികൾ തന്നെ വാങ്ങി. ചുറ്റും തിളങ്ങുന്ന കല്ലുകൾ ഒക്കെ പതിച്ച രണ്ടെണ്ണം. തികച്ചും സിമ്പിൾ ആയ ഒരു സാധനം. അത്രയും കാലത്തിനിടെ ആരെങ്കിലും മിഞ്ചി ധരിച്ചതായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. പാത്തുമ്മയെ 'മിഞ്ചിപുരാണം' കേൾപ്പിക്കുന്നതിനായി പലവട്ടം വിളിച്ചെങ്കിലും അവൾ ഫോൺ അറ്റെൻഡ് ചെയ്തില്ല. മറ്റൊന്നും കൊണ്ടല്ല, she was having yoga class at that time. 

അത്രയും നേരം ആയപ്പോഴേയ്ക്കും അച്ഛനും അമ്മയും ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചു വന്നിട്ടുണ്ടായിരുന്നു. അമ്മ എന്റെ നെറ്റിയിൽ ചന്ദനക്കുറി തൊടീപ്പിച്ച് ക്ഷേത്രദർശനത്തിന്റെ ഐശ്വര്യം എന്നിലേക്ക് കൂടി പകർന്നു തന്നു. അമ്പലത്തിലെ തിരക്കിനെ പറ്റിയും, മുൻ കാല സന്ദർശന വേളകളെ അപേക്ഷിച്ച് തിരക്ക് എത്രത്തോളം കൂടെയെന്നതിനെ പറ്റിയും എല്ലാം അമ്മ നോൺ സ്റ്റോപ്പ് ആയി സംസാരിയ്ക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ ചിന്ത മുഴുവൻ പാത്തുമ്മയെ പറ്റിയും മിഞ്ചി എങ്ങനെ അവൾക്ക് കൈമാറും എന്നതിനെ പറ്റിയും ആയിരുന്നു. അവളുടെ കാലിവിരലുകളിൽ ആ മിഞ്ചി അണിയിക്കാൻ എനിക്കായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. 

പാത്തുമ്മ ഫോൺ അറ്റെൻഡ് ചെയ്യാത്തതിനാൽ ഞാൻ മിഞ്ചിയുടെ ഒരു ഫോട്ടോ എടുത്ത് അവൾക്ക് MMS അയച്ചു. അല്പം നേരം കഴിഞ്ഞ് അവൾ തിരിച്ചു വിളിച്ചെങ്കിലും ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നതിനാൽ ഫോൺ എടുത്തില്ല്. പിന്നീട് ഫോൺ അറ്റെൻഡ് ചെയ്തപ്പോൾ, അവളുടെ ശബ്ദത്തിലെ സന്തോഷം കേട്ടപ്പോൾ ഞാൻ പൊട്ടൻ കളിച്ചതൊക്കെ വളരെ നിസ്സാരമായി തോന്നി.

 


അടുത്ത ഭാഗം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments

  1. ആദ്യമായാണ് ഇവിടെ...നന്നായി ഇഷ്ടപ്പെട്ടു....:)

    ReplyDelete
  2. Happy to see your post after a long gap!!
    Keep Writing!!!

    ReplyDelete
  3. can i know who is this?

    ReplyDelete
  4. @^^ one stranger worried about the identity of another stranger. Quite ironic.:)

    ReplyDelete

Post a Comment

Popular posts from this blog

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

After effects of '96- The movie

പ്രണയം 2