പ്രണയം 3:സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേയ്ക്കുള്ള ദൂരം

         ശ്രദ്ധിയ്ക്കുക:ഇതു മുന്‍പെ പ്രസിദ്ധീകരിച്ച ഒന്നിലധികം പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. തൊട്ടു മുന്നത്തെ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അവളുടെ ഫോണ്‍ കോള്‍ കേവലം ഇരുപതു മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ളതായിരുന്നു പക്ഷെ ആ ഇരുപതു മിനിട്ട് ഞങ്ങളുടെ ഇരുപതു വര്‍ഷത്തെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്താന്‍ കെല്‍പ്പുള്ളതായിരുന്നു.ഒരേ പോലെ സമാനതകളും വ്യത്യസ്തതകളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും ജീവിതങ്ങള്‍ .രണ്ടു പേരും വ്യത്യസ്ത മതസ്ഥര്‍,ഒരാള്‍ എഞ്ചിനീയറിങ്ങിനു പഠിയ്ക്കുന്നു മറ്റേയാള്‍ മെഡിസിനു പഠിയ്ക്കുന്നു,അവള്‍ തികഞ്ഞ ഒരു വിശ്വാസി  ഞാനാകട്ടെ ഒരു ആഗ്നോസ്റ്റിക്ക് ചിന്താഗതിക്കാരന്‍.വ്യത്യസ്ത ധ്രുവങ്ങള്‍ ആകര്‍ഷിക്കും എന്നതിനാലാവണം ഞങ്ങള്‍ വളരെ പെട്ടെന്ന്  തന്നെ അടുത്തു. അടുത്തു കഴിഞ്ഞതിനു ശേഷമായിരുന്നു ഞങ്ങള്‍ക്കിടയിലെ സമാനതകളെ കൂടുതലായി മനസ്സിലാക്കിയത്.അവ രണ്ടു പേര്‍ക്കും ഇടയിലെ വ്യത്യസ്തതകളെക്കാള്‍ വളരെയേറെ  ഉണ്ടായിരുന്നതു കൊണ്ടുതന്നെ ഞങ്ങളുടെ  സൗഹൃദത്തെ അവ വീണ്ടൂം ദൃഡപ്പെടുത്തി .

           ആദ്യമൊക്കെ ഡെയ്ലി ഒരു ഫോണ്‍ കോള്‍ എന്നതായിരുന്നു കണക്ക്.ക്ലാസില്‍ പോക്കും ‘തെണ്ടലും’ വീട്ടിലെ കലാപരിപാടികളും ഒക്കെ കഴിയുമ്പോഴെയ്ക്കും മിനിമം രാത്രി പത്തു മണിയെങ്കിലും ആകും.അതു കൊണ്ട് തന്നെ പത്തുമണി ആയിരുന്നു അവളുമായുള്ള റെഗുലര്‍ കോള്‍-ന്റെ ടൈമിങ്ങ്.ഈ പതിവ് ഞാനോ അവളോ തെറ്റിക്കാറുണ്ടായിരുന്നില്ല.പല ദിവസങ്ങളിലും ഒരേ സമയത്ത് രണ്ടു പേരും അങ്ങോട്ടും പരസ്പരം വിളിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനാല്‍ കോള്‍ കണക്ട് ആകാതിരിക്കുക വരെ ഉണ്ടായിരുന്നു.എന്നും പത്തു മണി ആകാന്‍ ഞങ്ങള്‍ കാത്തിരിക്കാറായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തി ഇല്ല. പത്ത് മിനുട്ട് മുതല്‍ അര മണിയ്ക്കൂര്‍ വരെ നീളാറുള്ള ആ സംഭാഷണങ്ങളിലൂടെ ഞങ്ങള്‍ ഓരൊ ദിവസവും പങ്കു വച്ചു.കോളുകളുടെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ഞങ്ങളുടെ ഫോണ്‍ ബില്ലും കൂടി കൂടി വന്നു.ഞാനുപയോഗിയ്ക്കുന്ന കണ്ക്ഷന്‍ ആണെങ്കില്‍ ബി എസ് എന്‍ എല്‍-ന്റെ ഒരു കഴുത്തറപ്പന്‍ പോസ്റ്റ് പെയിഡ്  പ്ലാനായിരുന്നു. വിളികള്‍ എന്തായാലും കുറയാന്‍ പോകുന്നില്ല അപ്പോള്‍ പിന്നെ ബില്ലു കുറയ്ക്കാന്‍ ആകെയുള്ള ഒരു സൊലൂഷന്‍ BSNL ഉപേക്ഷിച്ച് മറ്റ് ഏതെങ്കിലും കണക്ഷന്‍ എടുക്കുക എന്നതായിരുന്നു.

                             "An Idea can change your life"
             ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്-ന്റെ പരസ്യ വാചകം ആണിത് .അത് തീര്‍ത്തും ശരി വെയ്ക്കുന്ന രീതിയിലുള്ളതായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍.ഞാന്‍  BSNL  നെ ഉപേക്ഷിച്ച് ഒരു Idea പോസ്റ്റ് പെയ്ഡ് കണക്ഷന്‍ എടുത്തു. പ്രസ്തുത കണക്ഷനില്‍ പ്രതി മാസം 2000 മിനുറ്റ് ഫ്രീ കാളുകള്‍ ഉണ്ടായിരുന്നു .രണ്ടാളുടെയും കണക്ഷന്‍ ഐഡിയ തന്നെ ആയതു കൊണ്ട് ആകെ മൊത്തം ടൊട്ടല്‍ 4000 മിനുട്ട് ഫ്രീ.   പരസ്യത്തില്‍ പറഞ്ഞ പോലെ Idea  ഞങ്ങളുടെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റി മറച്ചു.ദിവസം പത്തുമണിയ്ക്ക് ഒരു കോള്‍ എന്നത് ഒരോ പത്തു മിനിറ്റിനും ഒരു കോള്‍ എന്ന സ്ഥിതിയിലേക്ക് പുരോഗമിച്ചു.ഫിസിക്കലി ഞങ്ങള്‍ കിലോ മീറ്ററുകള്‍ക്കപ്പുറത്തായിരുന്നെങ്കിലും ഫോണ്‍ കോളുകള്‍ ഞങ്ങള്‍ക്കിടയിലെ ദൂരത്തെ നാമമാത്രമാക്കി.എല്ലായ്പ്പോഴും പരസ്പരം കെയര്‍ ചെയ്യുന്നതിനു ഞങ്ങള്‍ മത്സരിച്ചു. പക്ഷെ അപ്പോഴെല്ലാം ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സ് ആകാന്‍ മാത്രമായിരുന്നു ശ്രമിച്ചിരുന്നത് . എന്തുകൊണ്ട് മറ്റു ഒരു പെണ്ണിനോടും തോന്നാത്ത അത്ര അടുപ്പം എനിക്ക് ഇവളോടു തോന്നി എന്നോരുപക്ഷെ നിങ്ങള്‍ക്കു തോന്നിയേക്കാം. ഒരേയൊരു കാരണം മാത്രം-അവള്‍  ഒരിക്കലും ഒരു സാധാരണ boy-girl റിലേഷനില്‍ കാണുന്ന അകല്‍ച്ച എന്നോടു കാണിച്ചിരുന്നില്ല.എന്റെ ഭാഗത്തു നിന്നും തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു.എന്റെ എല്ലാ ആണ്‍-സുഹൃത്തുക്കളോടും എങ്ങനെയാണോ ഇടപഴകുന്നതു,അതേ  പോലെ തന്നെ അവളോടും  പെരുമാറി.പരസ്പരം രഹസ്യങ്ങളില്ലാത്തതും നിഷ്കളങ്കവുമായ സൗഹൃദം ഞങ്ങള്‍ രണ്ടുപേരും നന്നായി ആസ്വദിച്ചിരുന്നു.       

         എന്റെ അമ്മ ആ സമയത്തൊക്കെ അമ്മയുടെ തറവാട്ടില്‍ ആയിരുന്നു.രോഗബാധിതയായ അമ്മമ്മയെ ശുശ്രൂഷിക്കുന്നതിനു വേണ്ടി ഏകദേശം ഒരു മാസത്തോളം അമ്മ തറവാട്ടില്‍ ആയിരുന്നു.ഈ ഒരു കാരണത്താല്‍ പാചകം,വീടു വൃത്തിയാക്കല്‍,പാത്രം കഴുകല്‍ എന്നീ കലാപരിപാടികള്‍ ഒക്കെ അച്ഛനും ഏട്ടനും ഞാനും കൂടെ ചെയ്യേണ്ടതുണ്ടായിരുന്നു. ബ്രേക്ക്ഫാസ്റ്റിനു ബ്രഡ് വാങ്ങും അതിനു വല്ല ഉള്ളിക്കറിയോ തക്കാളി കറിയോ ഉണ്ടാക്കും.ഉച്ച ഭക്ഷണം ഹോട്ടലില്‍ നിന്നും കഴിയ്ക്കും.രാത്രി ചോറ്/കഞ്ഞി പിന്നെ മുന്‍പെ പരാമര്‍ശിച്ച രണ്ടില്‍ ഏതെങ്കിലും ഒരു കറിയും ഉണ്ടാക്കും.സൈഡ് ഡിഷ് ആയിട്ട് ഓം ലെറ്റും.ഉണ്ടാക്കുന്ന സാധനങ്ങളെ കറി എന്നൊക്കെ പറയുന്നതു വളരെ വലിയ ഒരു അപ്രോക്സിമേഷന്‍ ആണു.ഞങ്ങള്‍ തന്നെ ഉണ്ടാക്കിയതാണല്ലോ എന്നോരൊറ്റ കാരണത്താല്‍ മാത്രം ആയിരുന്നു അതൊക്കെ കഴിച്ചിരുന്നതു തന്നെ.പാചകം പെണ്ണുങ്ങളുടെ ഒരു കുത്തകയാണെന്ന് തോന്നിത്തുടങ്ങിയ നാളുകള്‍ ആയിരുന്നു അവ.പാചക പരാജയത്തിന്റെ കഥകള്‍ സ്ഥിരമായി ഫോണ്‍ വിളിക്കുമ്പോള്‍ ഞാനവളെ അറിയിക്കാറുണ്ടായിരുന്നു.അതൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യമൊക്കെ അവള്‍ എന്നെ  കളിയാക്കാറായിരുന്നു പതിവ് .ക്രമേണ കളിയാക്കല്‍ മാറി ഞങ്ങളുടെ നിസ്സഹായ അവസ്ഥയോട്   സിമ്പതി ആയി മാറി.ഈ സിമ്പതിയുടെ പുറത്താകണം,ഒരിയ്ക്കല്‍ അവളെന്നോട് ചോദിച്ചു.
" എന്തായാലും ദിവസത്തിന്റെ പകുതിയും നമ്മള്‍ ഫോണിലാണ്, ആ സ്ഥിതിയ്ക്ക് ഞാന്‍ ഫോണിലൂടെ  പറഞ്ഞു തരാം എങ്ങനെയാ കറികളൊക്കെ ഉണ്ടാക്കേണ്ടതെന്ന്."
 മലബാറിലെ താത്തക്കുട്ടി ആയതോണ്ട് അവളുടെ പാചക നൈപുണ്യത്തെ പറ്റി എനിയ്ക്ക് സംശയം ഒന്നുമുണ്ടായിരുന്നില്ല .എന്നാലും....
"അതു വേണൊ പാത്തൂ ...???"
ബോയിങ്ങ് ബോയിങ്ങ് എന്ന സിനിമയില്‍ മോഹന്‍ലാല്‍ ടി വി പ്രോഗ്രാം നോക്കി കോഴിക്കറി ഉണ്ടാക്കുന്ന രംഗമാണു ആദ്യം മനസ്സില്‍ വന്നതു.
"എന്തേയ്...?അഭിമാനക്കുറവാണോ..?" പെണ്ണൂങ്ങള്‍ ,പെണ്ണായതിന്റെ ഇന്‍ഫീരിയോരിറ്റി കോംപ്ലക്സിന്റെ പൂറത്ത് ഏതവസരത്തിലും ചോദിയ്ക്കുന്ന സ്ഥിരം ചോദ്യം.
"കുറച്ച് അഭിമാനക്കുറവുണ്ടെന്ന് കരുതിയ്ക്കോ..ഇങ്ങനെ ട്യൂഷനെടുത്ത് പാചകം ചെയ്യാനാണെങ്കില്‍ എന്റെ കുടുംബത്തില്‍ തന്നെ ട്യൂഷന്‍ ടീച്ചര്‍മാരെ കിട്ടും...."ഞാന്‍ മറുപടി മോശമാക്കിയില്ല. ഒരു ഫെമിനൈന്‍ ആംഗിളില്‍ നിന്നു നോക്കുകയാണെങ്കില്‍ തികച്ചും പ്രകോപനപരമായ മറുപടി .
"ഹും..." അവള്‍ ഫോണ്‍ കട്ട് ചെയ്തു. 3Gയും വീഡിയോ കോളും ഇല്ലാതെ തന്നെ അവളുടെ വീര്‍ത്ത മുഖവും കോടിയ ചുണ്ടുകളും ഞാന്‍ മനസ്സില്‍ കണ്ടു. പെണ്ണുങ്ങള്‍ ദേഷ്യം,കുശുമ്പ് ,പിണക്കം എന്നീ വികാരങ്ങളെയെല്ലാം പ്രകടിപ്പിക്കുന്നതു ആ ഒരു ഭാവത്താലാണല്ലോ .
ഉടന്‍ തന്നെ ഞാന്‍ അവളെ തിരിച്ചു വിളിച്ചു.പ്രധിഷേധമെന്നവണ്ണം അവള്‍ ആദ്യത്തെ 3 കോളും അറ്റെന്‍ഡ് ചെയ്തില്ല.നാലാമത്തെ കോള്‍ അവള്‍ അറ്റെന്‍ഡ് ചെയ്തു. ഹലോ പോലും പറയാതെ 
ഞാന്‍ സംഭാഷണം തുടങ്ങി.
"ശരി സമ്മതിച്ചു,പക്ഷെ അതൊക്കെ പാത്തൂനു ബുദ്ധിമുട്ടാകില്ലേ ? എത്ര നേരം വേണമതിനൊക്കെ.?ഡോക്ടര്‍മാരുടെ വിലപ്പെട്ട സമയം ഇങ്ങനെ പാഴാക്കാന്‍ പാടുണ്ടോ?

"അയ്യട,എന്തൊരു സ്നേഹം.എന്റെ പഠിത്തത്തെ പറ്റി എന്റെ വീട്ടുകാര്‍ക്ക് പോലും ഇത്രയ്ക്ക് ആശങ്ക ഉണ്ടാകില്ല..!!" പതിവ് കളിയാക്കല്‍/ചിണുങ്ങല്‍ ടോണില്‍ അവള്‍ മറുപടി തന്നു.
"തെന്നെ...ഇനിക്കിങ്ങി ചത്താലും വേണ്ടീല ????"
ഞാനും വിട്ടുകൊടുത്തില്ല.എങ്ങനെയെങ്കിലും ഈ പാചക പദ്ധതി ഒഴിവാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.അല്ലെങ്കില്‍ തന്നെ ഞാന്‍ 24 മണിക്കൂറും ഫോണ്‍ വിളിയാണെന്ന ഒരു ആക്ഷേപം എന്റെ വീട്ടുകാര്‍ക്കൊക്കെ  ഉണ്ട്. ഇനിയിപ്പൊ അടുക്കളയില്‍ കയറിയും ഫോണ്‍ വിളി ആയാല്‍ പിന്നെ ആക്ഷെപത്തിനു പുറമെ തല്ലും കൂടി കിട്ടും.അതോടൊപ്പം തന്നെ എന്റെ ഫോണ്‍ തെങ്ങിന്‍ കുഴിയിലേയ്ക്ക് ഒരു ഏരിയല്‍ ഫ്ലൈറ്റ് എടുക്കാനും ചാന്‍സ് കാണുന്നുണ്ട്. ഇങ്ങനെയൊക്കെ മനസ്സില്‍ കരുതിയെങ്കിലും,ഫോണ്‍ സംഭാഷണത്തിന്റെ ഒടുക്കം ഞാന്‍ അവളുടെ നിര്‍ബന്ധത്ത്നു വഴങ്ങി "Mission phone-in cookery" യ്ക്ക് സമ്മതിച്ചു.-പെണ്ണുങ്ങളുടെ ഒരു കഴിവും,ആണുങ്ങളുടെ ഒരു വീക്ക്നെസ്സും.!!
        അടുത്ത ദിവസം ചെവിയില്‍ ഹെഡ്സെറ്റും തിരുകി നേരത്തെ തന്നെ ഞാന്‍ അടുക്കളയില്‍ കയറി.അച്ഛനും ഏട്ടനും വരുന്നതിനു മുന്‍പു തന്നെ "Mission phone-in cookery" തീര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. എന്റെ പ്രതീക്ഷകള്‍ക്ക്  വിരുദ്ധമായി പരിപാടി ഒരു വന്‍ വിജയമായി.ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണം അവസാനിയ്പ്പിക്കുമ്പോഴെയ്ക്കും സാമാന്യം ഭേദപ്പെട്ട കറിയും ഉപ്പേരിയും റെഡി ആയിരുന്നു.ഇനിയും ഇതേ പരിപാടി ആവര്‍ത്തിക്കുന്നതിനുള്ള സൌകര്യത്തിനു വേണ്ടി അച്ഛനോടും ഏട്ടനോടും, കസിന്റെ ഫോണ്‍-ഇന്‍ നിര്‍ദേശങ്ങളാണ് കറിയുടെയും ഉപ്പേരിയുടെയും വിജയത്തിനു പിന്നിലെന്ന് കള്ളം പറഞ്ഞു. ഒരാഴ്ച കൊണ്ട് മീന്‍ കറി വരെ ഉണ്ടാക്കി ഞാന്‍ അച്ഛന്റെയും ഏട്ടന്റെയും മുന്നില്‍ ഷൈന്‍ ചെയ്തു. അണിയറയില്‍ എനിയ്ക്ക് പാചക നിര്‍ദ്ദേശങ്ങള്‍ തന്ന് പാത്തുമ്മ ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന അവസ്ഥയിലായിരുന്നു. അടുക്കളയില്‍ ഞാന്‍ കാണിച്ച് പൊട്ടത്തരങ്ങളൊന്നും എന്റെ അഭിമാനത്തെ മാനിച്ച് ഞാന്‍ പരസ്യപ്പെടുത്തുന്നില്ല.
അങ്ങനെ ഫോണ്‍ ഇന്‍ പാചക പരിപാടി വന്‍ വിജയമായി പുരോഗമിയ്ക്കുന്നതിനിടെ ഒരു ദിവസം അവളെ സോപ്പിടുന്നതിനായി ഞാന്‍ പറഞ്ഞു.
"പാത്തൂ,നീ പറഞ്ഞു തന്നുണ്ടാക്കിയിട്ട് തന്നെ ഐറ്റംസിനൊക്കെ നല്ല ടെയിസ്റ്റ്. ഇങ്ങനെയാനെങ്കില്‍ നീ ചോറും കറിയുമൊക്കെ വെച്ചാല്‍ എന്തായിരിക്കും അവസ്ഥ..?"

"സോപ്പ് വല്ലാതെ പതപ്പിക്കല്ലെ"പുകഴ്ത്തല്‍ ഇഷ്ടപ്പെട്ടെങ്കിലുംഅവള്‍ ഡിഫന്‍ഡ് ചെയ്തു.
"നിന്നെ കെട്ടുന്നോന്റെ ഭാഗ്യം..." ഞാന്‍ അടുത്ത ടാക്റ്റിക്സ് എടുത്തു.
"എന്താ ആ ഭാഗ്യം വേണമെന്നുണ്ടോ..?" ഉരുളയ്ക്കുപ്പേരി പോലെ അവളുടെ മറുപടി
"എന്ത്........????????" അവള്‍ പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ഞാന്‍ ചോദിച്ചു.
"പറഞ്ഞതെന്താണെന്ന് മനസ്സിലാക്കനുള്ള ബുദ്ധി ഇല്ലെങ്കില്‍ ഇന്റുട്ടി ഇനി എന്‍ജിനീയറിങ്ങിനു പഠിയ്ക്കേണ്ട.."
അവളുടെ മറുപടി എന്റെ മനസ്സില്‍,റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്താന്‍ മാത്രം ശക്തിയുള്ള ഒരു ഭൂകമ്പം സൃഷ്ടിച്ചു .ആ ഭൂകമ്പത്തിന്റെ ശക്തിയില്‍ നിന്നും ഞാന്‍ മോചിതനായപ്പോഴെയ്ക്ക് അവള്‍ ബുദ്ധിപൂര്‍വ്വം ടോപ്പിക്ക് മാറ്റിയിരുന്നു.അന്നു വൈകുന്നേരം അവള്‍ വീട്ടില്‍ പോയി .അതു കൊണ്ട് തന്നെ അന്നത്തെ ദിവസം അവള്‍ പറഞ്ഞ കാര്യങ്ങളെ കീറി മുറിക്കാനൊരവസരം കിട്ടിയില്ല.വീട്ടില്‍ ചെന്നാല്‍ അവള്‍ അധിക സമയവും അവളുടെ ഉമ്മയുടെ കൂടെ ആകും.ഈ ഒരു കാരണത്താല്‍  അടുത്ത രണ്ടു ദിവസത്തേയ്ക്ക്  ഫോണ്‍ കോളുകള്‍ക്ക്  "NO NO".ഞാന്‍ വീണ്ടും വീണ്ടും അവള്‍ പറഞ്ഞതിനെ പറ്റി ആലോചിച്ചു. അവള്‍ തമാശയ്ക്ക് പറഞ്ഞ ഒരു കാര്യത്തെ ഞാന്‍ വെറുതെ ഊതിപ്പെരുപ്പിക്കുകയാണോ?.ഏയ് തമാശ അല്ല,അങ്ങനെയാണെങ്കില്‍ അവസാന സെന്റന്‍സിന്റെ ആവശ്യം എന്തായിരുന്നു?ആ മൂന്നു ദിവസത്തേയ്ക്ക് എന്റെ മനസ്സു ഇതേ ചോദ്യം 'കൌണ്ടബിളി ഇന്‍ഫൈനൈറ്റ്' പ്രാവശ്യം ആവര്‍ത്തിച്ചു.
                   അന്നാദ്യമായിട്ട് ഞാന്‍ അവളെ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നതിനേക്കാളുപരി മറ്റെന്തോ ആയി കാണാന്‍ ശ്രമിച്ചു.എന്തുകൊണ്ട് അങ്ങനെ ആയിക്കൂട?എങ്ങനെയൊക്കെ നോക്കിയാലും എനിയ്ക്ക്  അവളുമായിട്ടുള്ളത്ര പെര്‍ഫെക്ടു്  കെമിസ്ട്രി വേറെ ഒരു പെണ്ണുമായിട്ടുണ്ടാകുമോ എന്നു സംശയമാണു.ഞങ്ങള്‍ പരസ്പരം നന്നയി മനസ്സിലാക്കുന്നുണ്ട്,പരസ്പരം നന്നയിട്ട് കെയര്‍ ചെയ്യുന്നുമുണ്ട്.കെയര്‍ ചെയ്യുന്ന കാര്യത്തില്‍ മത്സരിക്കുന്നു എന്നു തന്നെ വേണമെങ്കില്‍ പറയാം.പിന്നെന്താണു കുഴപ്പം?ബെസ്റ്റ് ഫ്രണ്ടിനെ ജീവിത പങ്കാളി ആക്കുന്നതിലെന്താണു തെറ്റ്?ഒരേ സമയത്തു തന്നെ രണ്ടുപേരും വിളിയ്ക്കുന്നതും,പല കാര്യങ്ങളും ഒരേ സമയത്തു രണ്ടു പേരും പറയുന്നതുമെല്ലാം മനപൊരുത്തല്ലാതെ  പിന്നെന്താണ്? എന്റെ മനസ്സിനെയും എന്നെത്തന്നെയും ന്യായീകരിയ്ക്കുന്ന ഇത്തരത്തിലുള്ള  ചിന്തകള്‍ ആ മൂന്നു ദിവസവും എന്റെ മനസ്സില്‍ ആധിപത്യം പുലര്‍ത്തി.എന്നെ അലട്ടിയിരുന്ന ഒരേയൊരു കാര്യം,ഇനിയിപ്പൊ അവള്‍ പറഞ്ഞതൊക്കെ സില്ലി തമാശ മാത്രമാണെങ്കിലോ?
To be continued..... 
അടുത്ത ഭാഗം വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Comments

  1. ബാകി കൂടി ഉടന്‍ പറയൂ.....

    ReplyDelete
  2. da nee oru maathiri vaarika kaaru aale mulmunayil nirthum pole nirtharuthu.....

    ReplyDelete
  3. അടുത്ത ലക്കം മനോരമക്ക് വേണ്ടി എത്ര ദിവസം കാത്തിരിക്കണം ..?..

    എന്നാലും കാത്തിരിക്കാം ..

    ReplyDelete
  4. 1990 Mega Novel
    2000 Mega Serial
    2010 Mega Blog

    ReplyDelete
  5. മലയാളം ടൈപ്പ് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്,മടി..ഈ രണ്ടു കാരണങ്ങളാണ് പല പല എപ്പിസോഡുകളായി എഴുതാനുള്ള കാരണങ്ങള്‍..ക്ഷമിക്കുക..:(

    ReplyDelete
  6. കെമിസ്ട്രിയുടെ കാര്യമൊക്കെ ഉണ്ടാക്കാവുന്നതെ ഒള്ളൂ.
    ഞാനും ഇങ്ങനെ കൊറേ പാചക പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

    ReplyDelete
  7. എത്ര രസകരമാ വായിയ്ക്കാൻ.

    ReplyDelete

Post a Comment

Popular posts from this blog

പിണക്കവും ഇണക്കവും ചില റിങ്ങ്ടോണുകളും

After effects of '96- The movie

വീണ്ടു വിചാരങ്ങൾ -- തുടര്‍ച്ച.